തലശേരി:(www.thalasserynews.in)തലശേരിയിൽ ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കാണിച്ച് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കംചെയ്യാൻ വ്യാപക ശ്രമം. തലശ്ശേരി നഗരസഭയിലാണ് ഓൺലൈൻ വഴി വ്യാപക ക്രമക്കേട് നടന്നിട്ടുള്ളത്. തലശ്ശേരി ടെമ്പിൾ വാർഡിലെ അറയിലകത്ത് തായലക്കണ്ടി വീട്ടിൽ എ.ടി. അയിശു കനോത്ത് ചങ്കരോത്ത് തട്ടാൻ വീട്ടിൽ സി.ടി. കുഞ്ഞലു എന്നിവരുടെ പേര് നീക്കുന്നതിന് തലശ്ശേരി എം.കെ. നിവാസിൽ ശ്രീജിത്താണ് തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിരുന്നത്.
ഇവർ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. ടെമ്പിൾ വാർഡിലെ വോട്ടർ പട്ടികയിൽ 002 പാർട്ടിൽ ക്രമനമ്പർ 27 പ്രകാരമുള്ള വോട്ടറാണ് എ.ടി. അയിശു. സി.ടി കുഞ്ഞലു ക്രമ നമ്പർ 61ലെ വോട്ടറുമാണ്. ശ്രീജിത്ത് ഫയൽ ചെയ്ത ആക്ഷേപത്തിൽ മരിച്ചു എന്ന് രേഖപ്പെടുത്തിയവരുടെ പേരിലാണ് തലശ്ശേരി നഗരസഭയിൽ നിന്ന് വാദം കേൾക്കലിന് ഇരുവരും നോട്ടീസ് കൈപ്പറ്റിയത്.
വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടാതിരിക്കണമെങ്കിൽ മതിയായ തെളിവുമായി വെള്ളിയാഴ്ച ഹിയറിങ്ങിന് എത്തണമെന്ന തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസറുടെ നോട്ടീസ് ലഭിച്ചപ്പോൾ മുതൽ അമ്പരപ്പിലായിരുന്നു ഇരുവരും.
ജീവിച്ചിരി ക്കുന്നതിൻ്റെ തെളിവുകളുമായി ഹിയറിങ്ങിൽ പങ്കെടുത്തപ്പോഴും 84കാരി അയിശുവിന്റെയും, 68കാരി കുഞ്ഞലുവിന്റെയും മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു. എന്നാൽ കൂടെ എത്തിയ യുഡിഎഫ് നേതാക്കളുടെ സാമീപ്യം ഇരുവർക്കും ഊർജ്ജമേകി.
എന്നാൽ പരാതിക്കാരൻ ഹിയറിങ്ങിന് ഹാജരായതുമില്ല. ഇതോടെ ആക്ഷേപം തള്ളുകയും, ഇരുവരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കുകയും ചെയ്തു.. ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടെന്നും, മുനിസിപ്പൽ ആക്ട് 85 പ്രകാരം കുറ്റകരമായ അനാസ്ഥയാണ് പരാതികാരൻ്റേതെന്നും ,ഇക്കാര്യത്തിൽ നിയമവഴി സ്വീകരിക്കുമെന്നും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്
അഡ്വ: കെ.എ.ലത്തീഫ് പറഞ്ഞു.നേതാക്കളായ എം.പി അരവിന്ദാക്ഷൻ, എ.കെ.ആബൂട്ടി ഹാജി,സി കെ പി റഹീസ്, റഷീദ് കരിയാടൻ, പാലക്കൽ സാഹിർ, തഫ്‌ലിം മാണിയാട്ട്, എ..കെ സക്കരിയ, മുനവ്വർ അഹമ്മദ്, വി.ജലിൽ, റഹ്മാൻ തലായി, റമീസ് നരസിംഹ,പാലക്കൽ അലവി, ദിൽഷാദ്.ടി.പി, റുഫൈസ് ഉബൈസ്എന്നിവരും ഒപ്പമുണ്ടായിരുന്നു
'Dead' appears at hearing with evidence of being alive, voting rights restored; Allegations of widespread irregularities in voter list in Thalassery