ടെഹ്റാൻ: 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു.

ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ - ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടര്‍ന്നിരുന്നു.
ഇസ്രയേലിൽ ഇറാന്റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന് ഇറാൻ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേൽ വ്യോമപാത തുറന്നു എന്നാണ് വിവരം. ലക്ഷ്യം നേടി എന്ന് ഇസ്രായേൽ പ്രതികരിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നതോടെ മിഡിൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായത് വലിയ ആശ്വാസമാണ്. അറബ് രാഷ്ട്രനേതാക്കളുടെ നിരന്തര ശ്രമങ്ങളും കൂടിയാണ് സമാധാനത്തിലേക്ക് വഴിതെളിച്ചത്. അമേരിക്കൻ ബേസുകൾ ആക്രമിച്ച് സംഘർഷം മേഖലയിലാകെ പടരുമോയെന്ന ആശങ്കയായിരുന്നു, ഖത്തറിലെ അമേരിക്കൻ ബേസിലേക്ക് ഇറാൻ തൊടുത്ത മിസൈലുകളിലൂടെ സജീവമായത്.
എന്നാൽ മണിക്കൂറുകൾക്കകം ആശങ്ക അകന്നു. രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി ഖത്തറിനൊപ്പം നിന്നു. ഒടുവിൽ വെടിനിർത്തൽ വരുമ്പോൾ, ഗൾഫ് മേഖല കൂടി വലിച്ചിഴക്കപ്പെടുന്ന സംഘർഷമാണ് ഒഴിവായത്. ഇന്നലെ രാത്രിയോടെത്തന്നെ വിമാന സർവ്വീസുകൾ സാധാരണ നിലയിലായിത്തുടങ്ങി. ഗാസയിലേക്ക് കൂടി സമാധാനത്തിന്റെ അന്തരീക്ഷം നീളുമോയെന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
Relief in the Middle East, end to Iran-Israel confrontation; ceasefire comes into effect