തലശ്ശേരി: (www.thalasserynews.i)കടുത്ത ചൂടും വരാനിരിക്കുന്ന വരൾച്ചാ ഭീഷണിയും മുന്നിൽ കണ്ട് വെള്ളം സംരക്ഷിക്കേണ്ട സാഹചര്യത്തിൽ, തലശ്ശേരി നഗരമധ്യത്തിൽ പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം.
നഗരത്തിലെ തലശ്ശേരി ടൗൺ ഹാളിന് സമീപം സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന പ്രധാന കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയാണ് വെള്ളം റോഡിലൂടെ ഒഴുകുന്നത്. ജല വിതരണ വകുപ്പ് അതോറിറ്റിയെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.


ബുധനാഴ്ച രാവിലെ മുതൽ തുടരുന്ന ഈ ചോർച്ച കാരണം വലിയ തോതിൽ ജലനഷ്ടമുണ്ടാകുന്നതായി പ്രദേശവാസികൾ പറയുന്നു. റോഡിലൂടെ ഒഴുകുന്ന വെള്ളം ബൈക്ക് യാത്രക്കാർക്ക് ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്.
വരും മാസങ്ങളിൽ മലയോര മേഖലകളിൽ കടുത്ത വരൾച്ച അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുകൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. ജലസ്രോതസ്സുകൾ വറ്റിപ്പോകുന്ന സാഹചര്യത്തിൽ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അത്തരമൊരു സാഹചര്യത്തിലാണ് നഗരമധ്യത്തിൽ തന്നെ കുടിവെള്ളം പാഴാകുന്നത് ആശങ്ക വർധിപ്പിക്കുന്നത്.
പ്രധാന പൈപ്പ് ലൈൻ തകരാറിലായ വിവരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ അടിയന്തര പരിഹാര നടപടികൾ ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൈപ്പ് പൊട്ടിയ ഭാഗത്ത് താൽക്കാലിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കുടിവെള്ള ക്ഷാമം രൂക്ഷമാകാനിടയുള്ള ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് പൈപ്പിലെ ചോർച്ച പരിഹരിച്ച് ജലനഷ്ടം ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു. വെള്ളം സംരക്ഷിക്കാനുള്ള ബോധവത്കരണം വ്യാപകമായി നടക്കുന്ന വേളയിൽ, ഇത്തരത്തിലുള്ള അനാസ്ഥ ആവർത്തിക്കരുതെന്നതാണ് പൊതുജനങ്ങളുടെ അഭ്യർത്ഥന.
A burst drinking water supply pipe in Thalassery city is wasting thousands of liters of drinking water; The complaint also states that the water authority is not paying attention despite being informed.



.gif)







































